Wednesday, 18 May 2011

Thursday, 28 April 2011

പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...

പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...

പ്രിയപ്പെട്ട പൃഥ്വി രാജ്,
താങ്കള്‍ വിവാഹിതനായ വാര്‍ത്ത ഇന്നു ഉച്ചയോടെ വായിച്ചു അറിഞ്ഞു. വരനും വധു, ബിബിസി മാധ്യമ പ്രവര്‍ത്തക സുപ്രിയാ മേനോനും എല്ലാ വിധ മംഗളങളും നേരുന്നതിനോടൊപ്പം ഒന്നു രണ്ട് കാര്യങള്‍ അറിയിക്കണം എന്ന് തോന്നിയതുകൊണ്ടാണു ഇങ്ങനെ ഒരു കത്ത് എഴുതുന്നത്.
ഞാന്‍ ഒരു കത്ത് എഴുതി ഇട്ടാല്‍ ഉടന്‍ തന്നെ വന്നു വായിച്ചു ഒരു മറുപടി താങ്കള്‍ തരും എന്നുള്ള മിഥ്യധാരണ ഒന്നും അച്ചായത്തിയ്ക്കില്ല.പറയാനുള്ളതു ഇത്ര മാത്രം.....ഒരു നല്ല നായകന്‍ ചേരുന്ന പണിയല്ല താങ്കള്‍ കാണിച്ചത്.സാധാ മലയാളിയെ സംബന്ധിച്ചിടത്തോളം നായകന്‍ നന്മയുള്ളവനാണു, നല്ലവനാണു. നല്ല നായകന്‍മാര്‍ സത്യത്തിനൊപ്പം നില്ക്കുന്നവനാണ്. ഞങ്ങളുടെ മനസ്സിലെ നായകസങ്കല്പങ്ങള്‍ക്കുതകുന്ന കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്നപ്പോഴാണു താങ്കള്‍ ഞങ്ങള്‍ക്കു പ്രിയനായകന്‍ ആയത്.
ഏപ്രില്‍ 25-നു വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള വനിത മാസികയുടെ ഏപ്രില്‍ 15 -30 ലക്കത്തില്‍ വിവാഹത്തെക്കുറിച്ച് ഇത്രെയും സത്യങ്ങള്‍ വിളിച്ചു പറഞ്ഞതു വളരെ മോശമായിപ്പോയി.ഈസ്റ്റര്‍ ലക്കത്തില്‍ താങ്കള്ക്കു വേണ്ടി മാത്രം ഒരു 3 പേജു ഡെഡിക്കേറ്റ് ചെയ്ത അവരെയും അതു വായിച്ച ഞങ്ങളെയും താങ്കള്‍ ഫൂള്‍സ് ആക്കി. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു മാതിരി മറ്റേടേത്തേ പണിയല്ലയൊ ഇതിയാന്‍ കാണിച്ചേ'
വെള്ളിത്തിരയില്‍ മിന്നിമറയുന്ന താരങ്ങളെ ഞങ്ങള്‍ എന്നും സ്നേഹിച്ചിട്ടേയുള്ളൂ...മറ്റ് സംസ്ഥാനങ്ങളിലെ പോലെ വലിയ ബുദ്ധിമുട്ടികളൊന്നും ഞങ്ങള്‍ ഉണ്ടാക്കിയിട്ടുമില്ല...ജനപ്രിയനായകന്‍ ദിലീപ് മഞ്ജു വാര്യരെ കല്യാണം കഴിച്ചതുപോലുള്ള അവസ്ഥ ഒന്നുമല്ലായിരുന്നല്ലോ താങ്കളുടേത്.. താങ്കളുടെ കല്യാണത്തിനു കൂട്ട അത്മഹത്യയൊന്നും ഒരു സ്ത്രീ സംഘടനയും ഉറപ്പു പറഞ്ഞിരുന്നില്ലലൊ അല്ലേ...
താങ്കള്‍ക്കു ഈ രഹസ്യ സ്വഭാവത്തിനു ഒരോരോ കാരണങ്ങള്‍ ഉണ്ടാവും.. സ്വകാര്യത എന്നൊക്കെ താങ്കള്‍ പറയുമായിരിക്കും..ഈ ആള്‍ക്കൂട്ടവും തിരക്കും താങ്കള്‍ ഇഷ്ടപ്പെടാത്തതൊന്നുമല്ലലോ..എന്തുമായികൊള്ളട്ടെ ഒന്നു മാത്രമേയുള്ളു....പറഞ്ഞ് പറ്റിച്ചതു താങ്കള്‍ക്കു ചേര്‍ന്നില്ല..ഞങ്ങളുടെ നായകന്‍മാര്‍ സാധാരണക്കാരെ പറഞ്ഞ് പറ്റിക്കില്ല..ഇതു ഞങ്ങളുടെ വിശ്വാസമായിരുന്നു. അതു താങ്കള്‍ തട്ടിയുടച്ചു...ഇത്ര പരസ്യമായി ഒരു കള്ളം കൊട്ടിഘോഷിച്ചിട്ട് ഞങ്ങളെ പറ്റിച്ചതു താങ്കളുടെ പെര്‍ഫെക്ട് ഇമെജിനു ഒട്ടും ചേര്‍ന്നില്ല.
വിഷമമുണ്ടു...അതു ഞാന്‍ പറഞ്ഞു തീര്‍ത്തു..
എന്തായാലും 'ഹാപ്പി വെഡ്ഡിംഗ്'!!
പി. എസ്:- എന്നെങ്കിലും താങ്കള്‍ ഇതു വായിക്കാന്‍ ഇടയായാല്‍ വനിത വാങ്ങിച്ച വഴി എനിക്കുണ്ടായ ധനനഷ്ടം നികത്തും എന്ന വിശ്വാസത്തില്‍....

Tuesday, 25 May 2010

എന്നെ അതിശയിപ്പിച്ച പെണ്‍കുട്ടിയ്ക്ക്!

രശ്മി എന്റെ കണ്മുന്നില്‍ തന്നെ മരിച്ച് വീഴും എന്ന്‍ ഒരിക്കല്‍ പോലും ഞാന്‍ കരുതിയില്ല.ആ കുട്ടി ശരിക്കും എന്നെ അതിശയിപ്പിച്ചു. അവള്‍ക്കുറപ്പായിരുന്നു അവള്‍ മരിക്കുമെന്ന്, എന്നിട്ടും അവള്‍ ഒരു പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്ന് പോയി....

രശ്മിയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് കൊണ്ട് അവളുടെ ഏട്ടന്‍.....


തികച്ചും അവിചാരിതമായാണ് ഒരു രാത്രി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എനിക്ക് ചിലവിടേണ്ടി വന്നത്. അത്യാഹിത വിഭാഗത്തില്‍, വീണു കാലൊടിഞ്ഞു പ്രവേശിപ്പിക്കപ്പെട്ട വെല്ലിമ്മയുടെ ശുശ്രൂഷയ്ക്ക് ഉമ്മാന്റെ കൂടെ ഒരു സഹായത്തിനു നിന്നതാണ് ഞാനും. വെല്ലിമ്മാടെ കാലിന്റെ എല്ലിനു പൊട്ടല്‍ ഉണ്ടെങ്കിലും ഓപ്പറേഷന്‍ ചെയ്തു ശരിയാക്കാനുള്ള ആരോഗ്യ സ്ഥിതിയായിരുന്നില്ല വെല്ലിമ്മാടെ. അതിനാല്‍ രണ്ടു ദിവസം ഒബ്സര്‍വ് ചെയ്തു വേണ്ടത് ചെയ്യാമെന്നാണ് ബന്ധു കൂടിയായ ഡോക്ടര്‍ ഷാജി പറഞ്ഞത്. ഈയൊരു നിമിത്തമാണ് എന്റെ ചുരുങ്ങിയ ലീവിനിടയില്‍ ഒരു ആശുപത്രി വാസം തരപ്പെട്ടത്.

ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഒരു നേര്‍ത്ത പാലത്തില്‍ നിന്ന് അങ്ങോട്ടൊ ഇങ്ങോട്ടോ എന്നറിയാതെ കിടക്കുന്ന അത്യാസന്ന നിലയിലുള്ള രോഗികള്‍, പ്രതീക്ഷയൊടെ അവരെ തന്നെ നോക്കിയിരിക്കുന്ന ഉറ്റവര്‍, സാന്ത്വനങ്ങളുമായി ഡോക്ടര്‍മാര്‍....‍. ചിലര്‍ ജീവിതത്തിലെക്കും മറ്റു ചിലര്‍ മരണത്തിലേക്കും മറ്റു ചിലര്‍ തീരാ ദുരിതത്തിലേക്കും യാത്രയാകുന്നു. എല്ലാറ്റിനും മൂക സാക്ഷിയായി ഈ അത്യാഹിത വാര്‍ഡ്.

വെല്ലിമ്മയുടെ കിടക്കയുടെ തൊട്ടടുത്ത കിടക്കയില്‍ കാഴ്ച്ചയില്‍ ഒരു പത്ത് വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയാണ് കിടക്കുന്നത്. അവളുടെ കൂടെ അമ്മയാണ് കൂട്ടിന് നില്‍ക്കുന്നത്. 'രശ്മി' എന്ന് പെരുള്ള ആ കൊച്ചു കുട്ടിയുടെ ഓമനത്വമുള്ള മുഖം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഹ്രുദയത്തില്‍ ഒരു സുഷിരവുമായി പിറന്ന ആ കൊച്ചു മിടുക്കി കഴിഞ്ഞ ദിവസം രക്തം ഛര്‍ദ്ദിച്ചത് കൊണ്ടാണ് ഇപ്പോള്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നതു. രാവിലെ രൌണ്ട്സിനു വന്ന ഡോക്ടര്‍മാര്‍ രക്താര്‍ബുദത്തിന്റെ തുടക്കമാണെന്ന് പറഞ്ഞ് കേട്ടതു മുതല്‍ ആ അമ്മ വല്ലാതെ സങ്കടപ്പെട്ട് ഇരിക്കുകയാണ്. ഒരു ഇടത്തരം കുടുംബത്തിലെ അംഗമായ ആ സ്ത്രീ രശ്മിയുടെ ചികിത്സയ്ക്കു ഒരു കുറവും വരുത്തിയിട്ടില്ല. തുച്ഛമായ ശമ്പളത്തില്‍ ജോലിയെടുക്കുന്ന രശ്മിയുടെ അച്ഛന്റെ വരുമാനത്തിലധികവും മകളുടെ ചികിത്സയ്ക്കു വേണ്ടിയാണ് അവര്‍ ചിലവാക്കുന്നത്. എന്നാല്‍ ഒര്‍ക്കാപ്പുറത്തു കിട്ടിയ ഒരു അടി പോലെയായിരുന്നു മോള്‍ക്ക് ബ്ലഡ് ക്യാന്‍സറാണ് എന്നുള്ള വാര്‍ത്ത. അതില്‍ ആ മാതാപിതാക്കള്‍ ശരിക്കും തളര്‍ന്നു പോയി. ഞാന്‍ രശ്മിയുടെ അടുത്തു ചെന്നിരുന്നു. അവള്‍ ചെറിയൊരു മയക്കത്തിലാണ്. അഞ്ചാം വയസ്സിലെ ഹ്രുദയ ശസ്ത്രക്രിയയ്ക്കു ശേഷം എല്ലാ ദുരിതങ്ങളും അവസാനിച്ചു എന്നു കരുതിയ ആ കുടുംബത്തിന് ഈ വാര്‍ത്ത സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. നിലയ്ക്കാത്ത കണ്ണീര്‍ വാര്‍ത്ത് നില്‍ക്കുന്ന ആ അമ്മയെ ആശ്വാസ വാക്കുകള്‍ കൊണ്ട് സമാധാനിപ്പിക്കാന്‍ കഴിയില്ലെന്നു ഞാന്‍ മനസ്സിലാക്കി. ഏക മകളുടെ ഈ അവസ്തയെ ഏതൊരു മാതാപിതാക്കള്‍ക്കും ദു:ഖം മാത്രമേ നല്‍കാനാവൂ.

മകളെക്കുറിച്ച് പറയുമ്പോള്‍ ആ അമ്മയ്ക്കു നൂറ് നാവാണ്. ക്ലാസ്സിലെ ഏറ്റവും മിടുക്കിയും എല്ലാ ടീച്ചര്‍മാരുടെയും കണ്ണിലുണ്ണിയും എല്ലാ കുട്ടികളുടെയും ഇഷ്ട കൂട്ടുകാരിയുമാണ് രശ്മിയെന്ന് ആ അമ്മയുടെ വാക്കുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. അടുക്കളയില്‍ അമ്മയെ സഹായിക്കാനും അവള്‍ക്കു വലിയ ഉത്സാഹമാണെന്നും സങ്കടം ഉള്ളിലൊതുക്കിക്കൊണ്ട് ആ അമ്മ പറഞ്ഞു.

ഞാന്‍ രശ്മി ഉണരുന്നതും നോക്കി അവളുടെ കട്ടിലിനടുത്തു തന്നെ ഒരു ചെറിയ നാല്‍ക്കാലിയില്‍ ഇരുന്നു. നേരം സന്ധ്യയോടടുത്തു. കൊതുകിന്റെ ശല്യം ഏറി വന്നു. നാട്ടിലാണെങ്കില്‍ ചിക്കുന്‍ ഗുനിയയുടെ ഒരു പെരുന്നാളു തന്നെയെന്നു പറയാം.മറ്റ് ആവശ്യാനുസരണം പനികള്‍ വേറെയും. കൊതു കുത്താതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചു കൊണ്ടിരുന്നു. കുറെ നെരം കൈകള്‍ കൊണ്ട് ഓടിക്കും,മറ്റുചിലപ്പോള്‍ ന്യൂസ് പേപ്പര്‍ കൊണ്ട് വീശിയോടിക്കും.അങ്ങിനെയുള്ള ആ ഭഗീരയത്നം കണ്ടാണ് രശ്മി മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. എന്റെ കൊതുകിനെ ഓടിക്കുന്ന പ്രയത്നം കണ്ട് അവള്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാന്‍ രശ്മിയുടെ അടുത്തേയ്ക്ക് തിരിഞ്ഞിരുന്നു.
“രശ്മിക്കുട്ടി ഇന്നു കുറേനേരം ഉറങ്ങിയല്ലൊ?”

“വല്ലാത്ത ക്ഷീണം തോന്നി, അതോണ്ടാ ഉങ്ങിപ്പോയത്. ഏട്ടന്‍....”

“ഞാന്‍ അയല്‍വാസി, ദേ എന്റെ വെല്ലിമ്മ കിടക്കുന്നതു കണ്ടോ. ഒന്നു തെന്നി വീണതാ,എല്ല് പൊട്ടിയിട്ടുണ്ടെന്നാ ഡോക്ടര്‍ പറഞ്ഞത് ”

“പാവം വല്യമ്മ. എന്താ ഏട്ടന്റെ പേര്?

“അബ്ദുല്‍ മജീദ്”

"ഏട്ടന് ജോലിയുണ്ടോ?"

“ഞാന്‍ ഗള്‍ഫിലാ ജോലി ചെയ്യുന്നെ, ഇപ്പൊ ലീവിന് വന്നതാ, രണ്ടീസം കഴിഞ്ഞാല്‍ തിരിച്ചു പോകണം”

“ഗള്‍ഫിലെ അന്തരീക്ഷത്തിന് ഈര്‍പ്പം കുറവാണല്ലേ?”

പെട്ടന്നുള്ള ആ ചോദ്യത്തിന് മുന്നില്‍ ഞാന്‍ ചെറുതായൊന്നു ശങ്കിച്ചു.പിന്നെ ഗള്‍ഫിലെ ചൂട് ഓര്‍ത്ത് അതേ എന്നു തട്ടിവിട്ടു.

“നമ്മുടെ നാട്ടിലെ അന്തരീക്ഷത്തില്‍ ഈര്‍പ്പം അധികം ഉള്ളതു കൊണ്ടാണത്രെ ഇവിടെ രോഗങ്ങള്‍ ഇത്രയധികം പകരുന്നതും,വൈറല്‍ ഫീവര്‍,ജലദോഷം തുടങ്ങിയവ വളരെ എളുപ്പത്തില്‍ പകരുന്നത്”

“ഇതൊക്കെ ആരാ മോളോട് പരഞ്ഞത്?”

“എന്റെ ടീച്ചര്‍ പറഞ്ഞ് തന്നതാ, പിന്നെ ഞാന്‍ ഏതൊക്കെയൊ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്, ഇപ്പോള്‍ ശരിക്കും ഓര്‍മ്മ കിട്ടുന്നില്ല.”

“മോള്‍ ഒത്തിരി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ? ആരുടെ പുസ്തകങ്ങളാ കൂടുതല്‍ ഇഷ്ടം?”

“പുസ്തകങ്ങളൊക്കെ എന്റെ ക്ലാസ് ടീച്ചര്‍ തരുന്നതാ.അതില്‍ സുഗതകുമാരിടീച്ചറുടെ കവിതകള്‍ വളരെ ഇഷ്ടമാ, പിന്നെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ച മാധവിക്കുട്ടിയുടെ.... അയ്യോ കമലാ സുരയ്യയുടെ കവിതകളും വളരെ വളരെ ഇഷ്ടമാ, അവര്‍ മരിച്ചപ്പൊള്‍ എനിക്കു ഒത്തിരി സങ്കടം വന്നു, ഞാന്‍ അന്ന് ഒരുപാട് കരഞ്ഞു.”

കവികളേയും കവിതകളേയും ഇഷ്ടപ്പെടുന്ന ആ കുട്ടിയോട് എനിക്കു വളരെയധികം ഇഷ്ടവും ബഹുമാനവും തോന്നി.കവിതകളെക്കുറിച്ചു പറയുമ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തി.അവളുടെ അസുഖം എത്രയും വേഗം സുഖപ്പെടാന്‍ ഞാന്‍ മനസ്സുരുകി പ്രാര്‍ത്തിച്ചു.
“മോള്‍ക്ക് പുസ്തകം വല്ലതും വേണോ വായിക്കാന്‍?”

“ഇപ്പൊ വേണ്ട, എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചെറുകഥാ സമാഹാരം ഉണ്ട്. അതു കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. എന്റെ ടീച്ചറുടെ കയ്യില്‍ ആ പുസ്തകം ഇല്ല.”

“ആരുടെ ചെറുകഥാ സമാഹാരമാ മോളേ? ഞാന്‍ നാളെത്തന്നെ ത്രിശൂര്‍ക്ക് പോയി വാങ്ങിക്കൊണ്ട് വരാം എന്താ? പുസ്തകത്തിന്റെ പേര് പറ”

“ശ്ശൊ, ഇത്ര നേരം ഓര്‍ത്തിരുന്നതാ, ഇപ്പൊ മറന്നു, ഈയിടെയായി വല്ലാത്ത മറവിയാ, എന്തായാലും ഞാന്‍ നാളെ ഓര്‍ത്തു പറയാം കെട്ടൊ”

അപ്പോള്‍ അവിടേയ്ക്ക് ഡോക്ടേര്‍സ് റൌണ്ട്സിന് കടന്നു വന്നു.
“മരുന്നൊക്കെ കഴിക്കുന്നുണ്ടല്ലൊ രശ്മിക്കുട്യേ”

“കഴിക്കുന്നുണ്ട് ഡോക്ടര്‍, ഇഞ്ചക്ഷനാ എനിക്കു പേടി.പിന്നെ തലയ്ക്കകത്തൊക്കെ വല്ലാത്ത ഒരു വേദന.ചില നേരത്ത് സഹിക്കാന്‍ പറ്റുന്നില്ല ഡോക്ടര്‍”

“ഒരു രണ്ട് ദിവസം കൂടി ക്ഷമിക്കു മോളേ, എല്ലാം സുഖാവും,മോള്‍ക്ക് പിന്നെ പഴയപോലെ ഓടിച്ചാടി നടക്കാം കേട്ടൊ”

“ബ്ലഡ് ക്യാന്‍സര്‍ വന്നാല്‍ രക്ഷപ്പെടുന്ന കാര്യം ബുദ്ധിമുട്ടാണല്ലെ ഡോക്ടര്‍?”

രശ്മിയുടെ ആ ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം എല്ലാവരും തരിച്ചു നിന്നു.ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.എനിക്കും വല്ലാത്ത സങ്കടം വന്നു.എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
ഡോക്ടര്‍ രശ്മിയുടെ അടുത്തേക്ക് ചേര്‍ന്ന് നിന്നു അവളെ തലോടിക്കൊണ്ട് പറഞ്ഞു,
“ ആരാ മോളോട് ഈ കള്ളം പറഞ്ഞെ? ഡോക്ടറങ്കിളല്ലെ പറയുന്നെ, മോളുടെ എല്ലാ അസുഖവും മാറ്റിയിട്ടേ ഇവിടുന്ന് മോളെ വിടുന്നുള്ളൂ, എന്താ പോരേ?”

അതിന് മറുപടിയെന്നോണം അവള്‍ നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു.

ഡോക്ടര്‍മാര്‍ അവിടെ നിന്നും പോയതിനു ശേഷം ഞാന്‍ രശ്മിയുടെ അടുത്തേക്ക് ചെന്നു.ആ കുട്ടിയോട് എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ ഒന്ന് പരുങ്ങി നിന്നപ്പോള്‍ ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു,

“ഞാന്‍ മരിക്യേ ഉള്ളൂ. മരിക്കാന്‍ എനിക്കു പേടിയൊന്നുമില്ല പക്ഷെ അമ്മയ്ക്കും അച്ഛനും പിന്നെ ആരും ഇല്ലാണ്ടാവൂല്ലോ എന്നാ വിഷമം”

“മോളെന്തിനാ എപ്പൊഴും മരണത്തെപ്പറ്റി സംസാരിക്കുന്നെ? ആരാ പറഞ്ഞ് മോള്‍ മരിക്കുമെന്ന്? നമുക്ക് വേറെ വല്ലതും സംസാരിക്കാം”

“ഏട്ടന് പേടിയുണ്ടൊ മരണത്തെ? എന്നാലും കുറച്ച് കൂടിയൊക്കെ കഴിഞ്ഞിട്ട് മരിച്ചാല്‍ മതിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നാറുണ്ട്”

“ഇനിയും മരണത്തെക്കുറിച്ച് മോള്‍ എന്തെങ്കിലും സംസാരിച്ചാല്‍ ഞാന്‍ പിണങ്ങും പറഞ്ഞേക്കാം”

അല്‍പ്പം നേരം എന്തോ ആലോചിച്ചതിന് ശേഷം അവള്‍ തുടര്‍ന്നു,

“ഏട്ടന് കവിതകള്‍ ഇഷ്ടമാണോ? ഞാന്‍ എഴുതിയ ഒരു കവിത ഏട്ടനെ കാണിക്കട്ടെ?

അവള്‍ തലയണയുടെ അടിയില്‍ നിന്നും നാലായി മടക്കിയ ഒരു പേപ്പര്‍ എനിക്ക് നേരെ നീട്ടി.ഞാന്‍ ആ പേപ്പര്‍ വാങ്ങി തുറക്കാന്‍ തുടങ്ങിയതും എന്നെ ഉമ്മ വിളിച്ച് ക്യാന്റീനില്‍ നിന്നും കാപ്പി വാങ്ങാനായി പറഞ്ഞ് വിട്ടു.

ക്യാന്റീനിലേക്ക് പോകുമ്പൊഴും എന്റെ ചിന്ത മുഴുവന്‍ രശ്മിയെക്കുറിച്ചായിരുന്നു. നല്ല ബുദ്ധിസാമര്‍ത്ഥ്യം ഉള്ള കുട്ടി. ആ കുട്ടിയ്ക്ക് ഈ അസുഖം വന്നല്ലോ എന്നോര്‍ത്ത് എനിക്കൊത്തിരി ദു:ഖം തോന്നി.

തിരിച്ച് വാര്‍ഡിലേക്കു നടക്കുമ്പോള്‍ “എന്റെ പൊന്നുമോളേ....” എന്ന ഒരു കരച്ചില്‍ കേട്ടു. അതൊരിക്കലും രശ്മിയുടെ അമ്മയുടെ കരച്ചിലായിരിക്കരുതേ എന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍തിച്ചു.ഞാന്‍ വാര്‍ഡിലേക്ക് ഓടി.

ആ കാഴ്ച കണ്ട് ഒരു നിമിഷം ഞാന്‍ നിശ്ചലമായി. ഞാന്‍ ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു. രശ്മിയുടെ കട്ടിലിന് ചുറ്റും ഡോക്ടര്‍മാര്‍ അവളെ രക്ഷിക്കാനുള്ള അവസാന ശ്രമങ്ങളും നടത്തുന്നു. ഇല്ല അവള്‍ തിരിച്ച് വന്നില്ല. പുഞ്ചിരിച്ച ഒരു മുഖത്തോട് കൂടി അവള്‍ നിത്യനിദ്രയിലേക്ക് അലിഞ്ഞ് ചേര്‍ന്നു.

വളരെ കുറച്ച് നേരത്തെ പരിചയം മാത്രമുള്ള എനിക്ക് ആ വിയോഗം വല്ലാത്ത വേദനയായിരുന്നു. എനിക്ക് ഒരു കൂടപ്പിറപ്പിനെ നഷ്ട്ടമായ പോലെ വല്ലാത്ത വിഷമം. ആംബുലന്‍സില്‍ കേറ്റി അവളുടെ ഭൌതികശരീരം അകലങ്ങളിലേക്ക് മറയുന്നത് വരെ ഞാന്‍ നിറമിഴികളോടെ നോക്കി നിന്നു. അപ്പോഴാണ് എനിക്ക് അവള്‍ തന്ന ആ കവിത ഒര്‍മ്മ വന്നത്. ഞാന്‍ ആ പേപ്പര്‍ നിവര്‍ത്തി ആ കവിതയിലൂടെ കണ്ണോടിച്ചു,

"ഇനിയുമൊരു ജന്മം ഈ ഭൂമിയിലുണ്ടെങ്കില്‍,
എന്നമ്മ തന്‍ തങ്കക്കുടമായ് ഇനിയും പിറക്കേണം,
അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാന്‍ പഠിക്കേണം,
പൂവാലി പശുക്കിടാവിന് മുത്തങ്ങള്‍ നല്കേണം,
ചന്തത്തില്‍ മുറ്റം ചാണകം മെഴുകീട്ടു,
വട്ടത്തില്‍ ഓണപ്പൂക്കളം തീര്‍ക്കണം,
തേന്മാവിന്‍ തുഞ്ചത്ത് ഊഞ്ഞാല് കെട്ടണം,
പാട്ടുകള്‍ പാടിയിട്ടാടിത്തിമിര്‍ക്കേണം,
എന്നുടെ വ്യാഥികള്‍ അറിയുന്ന ദൈവമേ,
കൈവിടാതെന്നെ നീ കാത്തിടേണേ,
ഇനിയുമനേകം ഓണപ്പൂക്കളം തീര്‍ക്കുവാന്‍,
കൊതിയോടെ കൈകൂപ്പി കെഞ്ചിടുന്നെ......."






Monday, 11 January 2010

ഞങ്ങളുടെ കോളേജ് ഡേ..

നീ അന്നെനിക്ക് ആരായിരുന്നു..
എന്റെ മനസ്സില്‍ നീ വെറുമൊരു സുഹൃത്തായിരുന്നൊ.?
അതൊ അതിനുമപ്പുറം അരൊക്കെയൊ ആയൊരുന്നൊ..?

എന്റെ മനസ്സില്‍ സൌഹൃദം എന്ന വികാരത്താല്‍
അവളെ ഞാന്‍ ഇഷ്ടപ്പെട്ടൂ. ആ സൌഹൃദം അങ്ങനെ..അങ്ങനെ..


നിമിഷങ്ങള്‍ പെയ്തൊഴിഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍
അകന്നുമാറുന്നൂ എന്നറിഞ്ഞില്ലായിരുന്നു..
ഒടുവില്‍ ഞങ്ങളുടെ ക്യാമ്പസ് ജീവിതത്തിന്റെ ചിരിയും
കളിയുംസന്തോഷങ്ങളും നൊമ്പരങ്ങളും
പങ്കുവെയ്ക്കുന്ന ആ സുദിനംകടന്നുവന്നു..

വര്‍ഷങ്ങള്‍ ഞങ്ങള്‍ സഹപാഠികള്‍ യുഗങ്ങളായ്
ആ ക്യാമ്പസില്‍ ആര്‍ത്തൂല്ലസിച്ചൂ..തികച്ചും ജീവിതം
ആര്‍ത്തുല്ലസിച്ച ആ നല്ല നാളുകള്‍..എങ്ങുപോയി മറഞ്ഞുനീ....
ആ നല്ല നാളേയ്ക്കായ് ഈ സമര്‍പ്പണം..!!

ദേശം തേടിയലയുന്ന ദേശാടനക്കിളികളെ പോലെ നമ്മള്‍
എവിടെനിന്നോ പറന്നു വന്നു..... അങ്ങനെ ആ സുദിനം കടന്നുവന്നു..

ഞങ്ങളുടെ കോളേജ് ഡേ..

ഈ തണല്മരത്തിന്‍ കീഴില്‍ തുറന്നുവിട്ടകിളികളായ്
പറന്നുനടന്ന കാലം. എല്ലാം ഇന്നു അവസാനിക്കുകയാണ്.
അന്ന്പരസ്പരംഎല്ലാവരുഒരുനൊമ്പരപ്പോടെയാണെങ്കിലും
യാത്രപറയാനുള്ള തിടുക്കത്തിലായിരുന്നു..പലപ്രണയങ്ങളും
ചിതറിവീഴുന്ന നിമിഷം,പല ബന്ധങ്ങളും വേരറ്റുപോകുന്ന നിമിഷം,
പലതെറ്റുകുറ്റങ്ങളും ഏറ്റുപറയുന്ന നിമിഷം, മനസ്സിലെ
പകയുടെ തീക്കനല്‍ അണയുന്ന നിമിഷം,ജീവിതത്തിന്റെ
പുതിയമട്ടുപ്പാവിലേയ്ക്ക് പുതിയതലങ്ങളിലേയ്ക്ക് യാത്രയാകുകയും
യാത്രയാക്കപ്പെടുകയും ചെയ്യുന്ന സമയം..

കണ്ണീര്‍മഴത്തുള്ളികളാല്‍ പലരും യാത്രയാകുന്നു..
എത്ര പെട്ടന്നാണ് വര്‍ഷങ്ങള്‍ അകന്നുമാറിയത്

വര്‍ഷങ്ങള്‍ക്ക് ഇപ്പോള്‍ വെറും നിമിഷങ്ങളുടെ വിലമാത്രം.!!
ഈ നിമിഷം കൊണ്ട് ഈ കിളികള്‍ പറന്നകലുകയാണൊ..?

മാറ്റങ്ങള്‍ അനിവാര്യമാകുന്ന ഈ ജീവിതസാഹചര്യത്തില്‍
രൂപങ്ങള്‍ മാറുകിലും പ്രേരണകള്‍ക്കതീതമാണ് മനുഷ്യമനസ്സ്..
ചൂളപോലെ കത്തുന്ന ഗ്രീഷ്മംമനസ്സിലെ സാന്ത്വനം പോലെ
ഓടിയെത്തുന്ന കൂട്ടുകാര്‍,അതിന്റെമറപറ്റി ഒളിഞ്ഞിരിക്കുന്ന
വേനല്‍പൂക്കള്‍,അതിന്റെ ദിവ്യസുഗന്ധത്തില്‍
ലയിക്കുന്ന ഈ സുദിനം..
മേഘങ്ങള്‍ നമ്മെ മോഹിപ്പിക്കുന്നു.

പ്രണയം പൊലെ ഭ്രമിപ്പിച്ച് സ്വാന്ത്വനം പോലെ തണല്‍
തന്ന്പുഞ്ചിരിപോലെമഴപൊഴിച്ച്ഒടുക്കംകൂട്ടില്‍നിന്നും
തുറന്നുവിട്ടകിളികളെപോലെപറന്നകലുകയാണോ..?

തീരത്തുനിന്നകലുന്ന ഓരോതിരമാലയും വിരഹനൊമ്പരം പൊഴിയ്ക്കുന്നു എന്നും,
പുനസമാഗമത്തിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നുണ്ടാകും എന്നും കരുതാം.

ഞങ്ങളുടെ ക്യാമ്പസിലെ തണല്‍മരത്തിന്റെ കരിയിലകള്‍ക്കിടയില്‍
കൂടുകൂട്ടിയിരുന്ന എണ്ണമറ്റ സൌഹൃദങ്ങള്‍ ഇന്നു പിരിയുകയാണല്ലൊ..
പേരറിയാത്ത പക്ഷികളൊക്കെ ഇന്നു കൂടുതേടിപ്പോകുകയാണ്..
മനസ്സ് നീറിപ്പുകയാന്‍ തുടങ്ങി.. നീറിപ്പുകയുന്ന മൌനനൊമ്പരവുമായി
ആ കരിയിലകള്‍ക്കിടയിലൂടെ എന്റെ ആട്ടൊഗ്രാഫുമായി ഞാന്‍ നടന്നകന്നു..

എങ്ങും ശൂന്യതകള്‍ മാത്രം.. സ്വപ്നങ്ങള്‍കൂട് കൂട്ടിയിരുന്ന ഈ കരിയിലക്കൂടുകള്‍
ഇന്നുഅന്യമാകുകയാണ്. എന്റെ ആട്ടൊഗ്രാഫിലെ പേജ് മുഴുവന്‍ നിറയ്ക്കണം..
എല്ലാവരില്‍ നിന്നും ഒരു വരി അതില്‍ കുറിക്കണം. സ്നേഹത്തിന്റെ,
സൌഹൃദത്തിന്റെ, വേദനയുടെ, പ്രണയത്തിന്റെ അങ്ങനെയങ്ങനെ
ഞങ്ങള്‍ സുഹൃത്തുക്കള്‍ പരസ്പരം ആട്ടൊഗ്രാഫുകള്‍ കൈമാറി..
അന്നു ഞാന്‍ അവളുടെ ആട്ടൊഗ്രാഫില്‍ ഇങ്ങനെയെഴുതി.

[കാലചക്രം തിരിയുമ്പോള്‍ നീയെന്നെ മറക്കും.
തീര്‍ച്ചയായും നീയെന്നേയും കാലം നമ്മളേയും..]


എന്റെ ആട്ടൊ ഗ്രാഫും പലപല കൈ മറിഞ്ഞൂ അങ്ങനെ പേജുകള്‍
ഒന്നന്നായി നിറയാന്‍ തുടങ്ങി... അന്നും പതിവുപോലെ ചക്രവാളം ചുവന്നൂ..
ആചക്രവാളങ്ങളുടെതേജസില്‍എനിക്കനഷ്ടമാകുന്നത്എന്റെ സൌഹൃദങ്ങളാണല്ലൊ....എന്നോര്‍ത്തപ്പോള്‍ മനസ്സിലൊരു കനല്‍.....

ആ കരിയിലകള്‍ചിക്കിമാറ്റി ഹോസ്റ്റലില്‍ പോയി ബ്യാഗുമെടുത്ത്
ഞാനും അന്നുവീട്ടിലേയ്ക്ക് യാത്രയായി..

കുളിരൂറുന്ന ആ സായംസന്ധ്യയിലെ ബസ്സ് യാത്ര..
എന്റെ കൈകള്‍ പിടിച്ച് യാത്രപറഞ്ഞ് എന്നെ യാത്രയാക്കിയ
ആ സുഹൃത്തുക്കള്‍ എന്റെ മനസ്സില്‍ ഇന്നുമുണ്ട്..

അങ്ങനെ നോവുന്ന ഓര്‍മകളുമായ് യാത്രതുടര്‍ന്നു.
പാടത്തിനക്കരെ വരെയേ ബസ്സ് വരുകയുള്ളൂ പിന്നെ
കടത്തിലൂടെ പുഴകടന്ന് മഞ്ഞവെയിലാര്‍ന്ന പാടങ്ങള്‍
കടന്ന്കുഞ്ഞരുവി ഓളങ്ങളുടെ താരാട്ടില്‍ മുഴുകുന്ന
പുഴയുടെ തീരത്തുകൂടി വീട്ടിലെത്തിയപ്പോള്‍ കൈവശം
ഉള്ളതെന്തൊ നഷ്ടമായ പ്രതീതിയായിരുന്നു മനസ്സില്‍.

അത്താഴം കഴിഞ്ഞ് നിലാവ്
വെള്ളിപൂശുന്ന ഉമ്മറത്തിരുന്ന് ഞാന്‍ എന്തോ ആലോചിച്ചുപോയി...

ഓര്‍മകള്‍ചിക്കിച്ചികയുന്ന ആ കലാലയം.മനസ്സ് ഇപ്പോഴുംഅവിടെയാണ്..
അസുലഭമോഹവുംതേടി..അനുഭൂതികളുടെ താളവും താണ്ടി....
അതിശയത്തിന്റെ ഗാംഭ്യീര്യവുമായി.. അങ്ങനെ ഒടുവില്‍
എന്റെ ആട്ടൊഗ്രാഫിന്റെ താളുകള്‍ ഞാന്‍ മറിച്ചുനോക്കി..
അതില്‍ ഒരു പേജില്‍ അവളും എഴുതിയിരുന്നു....

[ഇരിട്ടിനും രാത്രിയ്ക്കും വൃക്ഷങ്ങളേയും പൂക്കളേയും മറയ്ക്കാന്‍ പറ്റും.
എന്നാല്‍ ആത്മാവില്‍ നിന്നും നിന്നോടുള്ള പ്രണയത്തെ
മറയ്ക്കാന്‍ കാലത്തിനുപോലും കഴിയില്ലാ]


ഞാന്‍ തകര്‍ന്നുപോയ നിമിഷമായിരുന്നു അത്...
ഒരിക്കല്‍ പോലും എന്നോട് ഒരു വാക്ക്.............
എന്റെസ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന്, എന്റെ ആശകളേയും,
ആഗ്രഹങ്ങളെയും മനസിലാക്കി, എന്റെ സന്തോഷത്തേയും
ദുഃഖത്തേയും നെഞ്ചില്‍ ചേര്‍ത്ത എന്റെ സ്വന്തം കൂട്ടുകാരി,
പരാജായങ്ങളുടെ ഏണമെടുപ്പില്‍ എന്നെ തോലിപിച്ചൂ‍
കളഞ്ഞല്ലൊ ഭഗവാനെ...................

ഒരു നിമിഷം ഞാന്‍ ഞാനല്ലാതായിമാറി..
അവളുടെമൊഴികളില്‍തുളുമ്പിയ നര്‍മ്മവും,പരിഭവങ്ങളും,
സ്നേഹവും കിന്നാരം മൂളുന്ന ഒരരുവിയായി എന്നിലേയ്ക്ക് ഒഴുകിയെത്തി..


രണ്ട് ചിറകുണ്ടായിരുന്നെങ്കില്‍ ഞാന്‍ പറന്നകന്നേനെ
അവളുടെ അരികിലേയ്ക്ക്.എന്നെ ഞാനാക്കിയ, എന്നെയും
എന്റെ മനസ്സിനേയും വളരെയധികം സ്നേഹിച്ച എന്റെ
സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച കൂട്ടുകാരിയുടെ ഓര്‍മയിലായിരുന്നു അന്ന്,
ആ ദിനം എങ്ങനെ പിന്നിട്ടു എന്ന് എനിക്കിപ്പോഴും അറിയില്ലാ..

മഞ്ഞിന്‍ കണങ്ങളിലൂടെ സൂര്യരഷ്മികള്‍ അരിച്ചിറങ്ങുന്ന അടുത്ത
പ്രഭാതത്തില്‍ അവളെ കാണണം സംസാരിക്കണം എന്ന ഉദ്ധേശത്തില്‍
കൂട്ടുകാ‍രന്‍ ഹുനൈസുമായി അവളുടെ വീട്ടിലേയ്ക്ക് യാത്ര തിരിച്ചൂ
ആ യാത്രാമദ്ധ്യേഞങ്ങളുടബസ്സ്ഒരകൊക്കയിലേയ്ക്ക്മറിഞ്ഞൂ..!!

പിന്നീട് ദിവസങ്ങള്‍ പലതുകഴിഞ്ഞപ്പോള്‍ എനിക്ക് ബോധം തിരിച്ചുകിട്ടി..
പക്ഷെ എന്റെ ഹുനൈസ് എന്നില്‍ നിന്നും ഒരുപാടൊരുപാട്
അകലങ്ങളിലേയ്ക്ക് മറഞ്ഞിരുന്നു.. അതും ഞാന്‍ കാരണം.
ആ ഏങ്ങലില്‍ ഞാന്‍.... തകര്‍ന്നൂ..

ശെരിയ്ക്കും സ്വബോധം നഷ്ടപ്പെട്ട് ഒരു ഭ്രാന്തനായി മാറുകയായിരുന്നു..


അതിനിടയില്‍ മറവിയുടെ ചക്രവാളങ്ങളിലേയ്ക്ക് എന്റെ
കൂട്ടുകാരിമറയുകയായിരുന്നു.!!

അങ്ങനെ ഗൃഹാതുരതയുടെ വിങ്ങുന്ന ചീളുകള്‍കൊണ്ട്
മുറിവേറ്റ മനസ്സുമായി ദിവസങ്ങളും മാസങ്ങളും ആണ്ടുകളും പിന്നിട്ടൂ..
അങ്ങനെ ഒരുനാള്‍ നാട്ടിലെ അമ്പലത്തില്‍തെയ്യം..
ഞാന്‍ മുണ്ടും നേരിയതും ഉടുത്ത് അമ്പലത്തില്‍
പോയി ഏഴ് പ്രദക്ഷിണം ചെയ്തൂ..
പെട്ടന്ന് കണ്ണുകളില്‍ ഒരു മിന്നലാട്ടം പോലെ അവള്‍-
എന്റെ മുന്നില്‍,ആ ദീപവലയങ്ങള്‍ക്ക് ചുറ്റും പ്രകാശം പരത്തിക്കൊണ്ട്
ഇളം മഞ്ഞസാരിയും നെറ്റിയില്‍ ചന്ദനക്കുറിയുമായി നടന്നകലുന്നത്
എന്റെ ആ പഴയ കൂട്ടുകാരിയല്ലെ.. ഞാന്‍ ശെരിക്കും അവളിലേയ്ക്ക് കണോടിച്ചൂ.


കണ്ടുകൊതിതിരും മുമ്പേ വേര്‍പിരിഞ്ഞുപോയവര്‍.
ദീപങ്ങളുടെ പ്രകാശധാരയില്‍ നിലവിളക്കായിരുന്നു അവള്‍.
ദിപങ്ങളുടെ സ്വര്‍ണ്ണവെളിച്ചത്തില്‍ അവള്‍ക്ക് ഏഴഴകായിരുന്നു..

അറിഞ്ഞിട്ടുംഅറിയാതെകണ്ടിട്ടു കാണാതെ അവള്‍ എന്നെ
കാണുന്നുണ്ടായിരുന്നു,പ്രദക്ഷിണംകഴിഞ്ഞു അമ്പലമുറ്റത്തെത്തിയപ്പോള്‍
ഞാന്‍ അവളുമായി ഒരല്പം സംസാരിച്ചൂ...എല്ലാം തുറന്ന് പറഞ്ഞു
ഒരുവിലാപത്തോടെഅവള്‍ക്കൊപ്പംഞാനുതേങ്ങുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി..

ആ കണ്ണുകള്‍ കൊതിതീരാതെ എന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു
അതിലൂടെ അവളുടെ മുഖത്തെസിന്തൂരം ഞാന്‍ കണ്ടൂ...
ഞങ്ങളുടെ നാട്ടിലെ ഒരുപ്രമാണിയുടെ
മകനുമായി അവളുടെ വിവാഹം കഴിഞ്ഞു അത്രെ.

ദൈവമേ..........എന്നെവീണ്ടുംപരീക്ഷിക്കുകയാണോ..
എനിക്കിഷ്ടമായതെല്ലാംനീ കവര്‍ന്നെടുക്കുകയാണോ..?

നേര്‍ത്തവിരലുകള്‍ കൊണ്ട് ആത്മാവിനെ തൊട്ടുണര്‍ത്താന്‍
ഇന്ദ്രിയങ്ങള്‍ക്കപ്പുറത്ത് നിന്നുംഒരു സ്വപ്നം പോലെ നീ
എന്തിനു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു..?
പിറക്കതെ പോയ എന്‍ കിനാവുകള്‍....ഞാന്‍ കാത്തിരുന്നതാരെ..?
പക്ഷെ ആ ഓര്‍മകളില്‍ കാലം തന്നതോ..?
വിവേകംനഷ്ടപ്പെട്ടെന്നുറപ്പായകണ്ണാടിക്കുട്ടില്‍വെറുതേ
ഞാന്‍ നോക്കിയിരിക്കുന്നതെന്തിന്..എങ്ങുമെത്താതെ
നീ അവസാനിപ്പിച്ച നിന്റെ സ്വപ്നവും.
അതിന്റെ വേരുകള്‍ തേടി ഞാനും നിന്‍ നിഴലായി.

ഒരുകലാലയജീവിതത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍.!!

വര്‍ഷങ്ങള്‍ക്ക് മുന്‍പു നടന്ന ഒരു ജീവനെ ആസ്പദമാക്കി കുറിച്ചത്.

Friday, 1 January 2010

NoLoveNoTension No Worries!!

formalities ഞാന്‍‌ വിശ്വസിക്കുന്നില്ല.അധികം സംസാരിക്കാനും എനിക്കിഷ്ട്മില്ല.പെട്ടെന്നു ദേഷ്യപ്പെടുകയും ചെയ്യും. എന്റെ വീക്ഷണങ്ങളില്‍‌ നിന്ന് ഞാന്‍‌ ഒരിക്കലും പിന്തിരിയാറുമില്ല.പിന്നെ ഞാന്‍‌ ഓര്‍ക്കുടും യധാര്‍ഥ ജീവിതവും കൂട്ടിക്കുഴക്കാന്‍‌ ഇഷ്ട്പ്പെടുന്നില്ല.ഞാന്‍‌ മെസ്സെന്‍‌ജറുകള്‍‌ ഉപയോഗിക്കാറില്ല.അതുപോലെ ആരും ഫോണ്‍ നമ്പര്‍ തന്നു എന്നെ വിളിക്കൂ......... എന്നെ വിളിക്കോ..... എന്നുപറഞ്ഞിട്ടും കാര്യമില്ല.
ഒരുപക്ഷെ.. നിങ്ങള്‍‌ ആദ്യമായിട്ടാവും ഇത്പോലെ ഒരു പ്രൊഫൈല്‍‌ കാണുന്നത്. പക്ഷെ സത്യം ഇതാണ്. അല്ലാതെ i am a cool Boy........ iam a cool Boy.......... എന്നു പറയുന്നതില്‍ ഞാന്‍‌ വിശ്വസിക്കുന്നില്ല.
യഥാര്‍ത്ത സുഹുര്‍ത്തുക്കള്‍‌ വിശ്വസിക്കട്ടെ..........

പിന്നെ ഞാ‌ന്‍‌‌ ഓര്‍കുടില്‍‌ വന്നത് വിവാഹം അന്വേഷിക്കാനും Girl ഫ്രണ്ടിനെ തിരയാനും അല്ല. അതിന്‍ ആരും മെനക്കെടുകയും വേണ്ട.

പിന്നെ................

എന്റെ പ്രൊഫൈലില്‍‌ എന്റെ വീടിരിക്കുന്ന ജില്ലയും ഏറ്റവും അടുത്ത സ്ട്രീറ്റിന്റെ പേരും ഞാന്‍‌ എന്താണ് ചെയ്യുന്നതെന്നും വരെ കൊടുത്തിട്ടുണ്ട്.എന്റെ വീടിന്റെ പേരും ഫോണ്‍‌ നമ്പരും കൊടുക്കണ‌മെന്നു ചിലര്‍‌ വാശി പിടിക്കുന്നു.
പക്ഷേ.................
ഓര്‍ക
്കുടില്‍‌ നല്ലവരും തട്ടിപ്പുകാരും ഉണ്ട് . നല്ലവര്‍‌ വളരെ കുറവാണ് കൂടുതലും അല്ലാത്തവരാണ്.അതു കൊണ്ട് തന്നെ വളരെ സൂക്ഷിച്ചേ പെരുമാറാന്‍‌ പറ്റൂ.ഓര്‍ക്കുട് കാര‌ണംകൊലപാതകങ്ങള്‍‌ വരെ നടക്കുന്ന ഈ അവസരത്തില്‍ ഞാന്‍‌ എന്താ ചെയ്യുക.....

NoLoveNoTension No Worries!!


formalities ഞാന്‍‌ വിശ്വസിക്കുന്നില്ല.അധികം സംസാരിക്കാനും എനിക്കിഷ്ട്മില്ല.പെട്ടെന്നു ദേഷ്യപ്പെടുകയും ചെയ്യും. എന്റെ വീക്ഷണങ്ങളില്‍‌ നിന്ന് ഞാന്‍‌ ഒരിക്കലും പിന്തിരിയാറുമില്ല.പിന്നെ ഞാന്‍‌ ഓര്‍ക്കുടും യധാര്‍ഥ ജീവിതവും കൂട്ടിക്കുഴക്കാന്‍‌ ഇഷ്ട്പ്പെടുന്നില്ല.ഞാന്‍‌ മെസ്സെന്‍‌ജറുകള്‍‌ ഉപയോഗിക്കാറില്ല.അതുപോലെ ആരും ഫോണ്‍ നമ്പര്‍ തന്നു എന്നെ വിളിക്കൂ......... എന്നെ വിളിക്കോ..... എന്നുപറഞ്ഞിട്ടും കാര്യമില്ല. ഒരുപക്ഷെ.. നിങ്ങള്‍‌ ആദ്യമായിട്ടാവും ഇത്പോലെ ഒരു പ്രൊഫൈല്‍‌ കാണുന്നത്. പക്ഷെ സത്യം ഇതാണ്. അല്ലാതെ i am a cool Boy........ iam a cool Boy.......... എന്നു പറയുന്നതില്‍ ഞാന്‍‌ വിശ്വസിക്കുന്നില്ല. യഥാര്‍ത്ത സുഹുര്‍ത്തുക്കള്‍‌ വിശ്വസിക്കട്ടെ.......... പിന്നെ ഞാ‌ന്‍‌‌ ഓര്‍കുടില്‍‌ വന്നത് വിവാഹം അന്വേഷിക്കാനും Girl ഫ്രണ്ടിനെ തിരയാനും അല്ല. അതിന്‍ ആരും മെനക്കെടുകയും വേണ്ട. പിന്നെ................ എന്റെ പ്രൊഫൈലില്‍‌ എന്റെ വീടിരിക്കുന്ന ജില്ലയും ഏറ്റവും അടുത്ത സ്ട്രീറ്റിന്റെ പേരും ഞാന്‍‌ എന്താണ് ചെയ്യുന്നതെന്നും വരെ കൊടുത്തിട്ടുണ്ട്.എന്റെ വീടിന്റെ പേരും ഫോണ്‍‌ നമ്പരും കൊടുക്കണ‌മെന്നു ചിലര്‍‌ വാശി പിടിക്കുന്നു. പക്ഷേ................. ഓര്‍ക
്കുടില്‍‌ നല്ലവരും തട്ടിപ്പുകാരും ഉണ്ട് . നല്ലവര്‍‌ വളരെ കുറവാണ് കൂടുതലും അല്ലാത്തവരാണ്.അതു കൊണ്ട് തന്നെ വളരെ സൂക്ഷിച്ചേ പെരുമാറാന്‍‌ പറ്റൂ.ഓര്‍ക്കുട് കാര‌ണംകൊലപാതകങ്ങള്‍‌ വരെ നടക്കുന്ന ഈ അവസരത്തില്‍ ഞാന്‍‌ എന്താ ചെയ്യുക.....